നേരും നെറിയും - രാഷ്ട്രീയ ധാർമ്മികതയും
തലക്കെട്ടിലെ വാക്കുകൾ നിങ്ങളെ ചിന്തിപ്പിച്ചിരിക്കും, ഇന്നത്തെ കാലത്തും ഇത്തരം പഴഞ്ചൻ ഇടതുപക്ഷ വാദഗതികൾ പിന്തുടരുന്ന വിഡ്ഡികൾ ഉണ്ടല്ലോ എന്നു സംശയിച്ചിരിക്കാം. ഇന്നത്തെ വർത്തമാന പരിതസ്ഥിതിയിൽ നഷ്ടത്തിന്റെ കണക്കു മാത്രം പറയാൻ കഴിയുന്ന ചിലർ ഒരുപക്ഷെ നാളയുടെ വെളിച്ചം പടർത്താൻ കെൽപ്പുള്ളവരായി മാറാനും മതി. നമ്മുടെ അടുത്തു കിടക്കുന്ന തമിഴ്‌നാട്ടിൽ വിജയ് സത്യപ്രതിജ്ഞ ചെയ്തു മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തു. തമിഴ്നാട്ടിൽ ഇത്തവണ നടന്ന തിരഞ്ഞെടുപ്പുമുതൽ ഇന്നുവരെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഇത്തരം ഒരു വിഷയം ഒന്നു പ്രതിപാദിക്കാം എന്നു കരുതിയത്.
ഇത്തവണത്തെ തമിഴ്നാട് തിരഞ്ഞെടുപ്പ് സാധാരണയിൽനിന്നു വ്യത്യസ്ഥമാകാൻ കാരണം പരമ്പരാഗതമായ രണ്ടു മുന്നണികൾക്കപ്പുറം തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുൻപു മാത്രം രൂപീകരിച്ച TVK എന്ന പാർട്ടിയുമായി നടൻ വിജയ് രംഗത്തെത്തിയതാണ്. കഴിഞ്ഞ കുറച്ചു കാലമായി കാണുന്ന ഒരു പ്രതിഭാസമാണ് അരാഷ്ട്രീയമായ വ്യക്തി നിഷ്ഠിതമായ രാഷ്ട്രീയം പൊതുമണ്ഡലത്തിൽ എത്തുന്നതും അതിനൊക്കെ ഏറിയും കുറഞ്ഞും പിന്തുണ കിട്ടുന്നതും, പ്രത്യേകിച്ചും ഒരു പുതു തലമുറ അരാഷ്ട്രീയം തങ്ങളുടെ രാഷ്ട്രീയമായി ഉയർത്തിക്കാട്ടുന്ന ഈ കാലയളവിൽ. നടൻ വിജയ് പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള പ്രതിമാസ 2500 രൂപ പൊതു ഖജനാവിൽ നിന്നല്ല സ്വന്തം പോക്കറ്റിൽ നിന്നാണ് കൊടുക്കാൻപോകുന്നത് എന്ന് ദൃഢമായി വിശ്വസിക്കുന്ന ആളുകളെയാണ് നമ്മൾ കാണുന്നത്. അതെന്തുമാകട്ടെ അത്തരം ഒരു സംവാദത്തിനു ഇപ്പോൾ മുതിരുന്നില്ല. എന്തായാലും വിജയിന്റെ വലിയ ജനപ്രീതി ഇത്ര വലിയവോട്ടാകും എന്നു കാണാൻ കഴിയാതിരുന്നതാണ് അവിടുത്തെ ഇടതു പാർട്ടികൾക്ക് സംഭവിച്ച വീഴ്ച അല്ലെങ്കിൽ ഡിഎംകെ വിട്ട് TVK മുന്നണിയിൽ ചേർന്നിരുന്നു എങ്കിൽ പത്തു മുപ്പതു സീറ്റുകളിൽ മത്സരിക്കാനും നല്ലൊരു ശതമാനം സീറ്റുകളിൽ വിജയം നേടാനും കഴിഞ്ഞിരുന്നേനേം, ആ അവസരം അവർ നഷ്ട്ടപ്പെടുത്തി എന്ന മാധ്യമ വീക്ഷണം കാണുകയുണ്ടായി. നേട്ടങ്ങൾക്കു വേണ്ടി മാത്രം എന്തുനിലപാടും എടുക്കുന്നത് വലതുപക്ഷ നയമാണ് അവർക്ക് നേരും നെറിയും രാഷ്ട്രീയ ധാർമികതയും ഒരുപ്രശ്നമല്ല, അത് ഇടതുപക്ഷ വീക്ഷണത്തിനു നിരക്കുന്നതല്ല എന്നറിയുക.
ജനവിധി വിജയിന് അനുകൂലവും ഭരണം കൈയ്യേന്തിയിരുന്ന ഡിഎംകെയ്ക്കു എതിരായും വന്നു, ജനാധിപത്യത്തിൽ ജനവിധിക്കു മാത്രമാണ് പ്രാധാന്യം അതിനാൽ തന്നെ ഭൂരിപക്ഷം എന്ന സംഖ്യയിൽ എത്താൻ ഏതാനും MLA മാരുടെ കുറവുണ്ടെങ്കിൽത്തന്നെ മുഖ്യമന്ത്രി ആകാൻ ജനത തിരഞ്ഞെടുത്തത് വിജയ്‌യെ ആണ് എന്നു നിസ്സംശയം പറയാം. നേട്ടങ്ങളിൽ മാത്രം കണ്ണുള്ള കോൺഗ്രസിന് ഇതൊരു സുവർണാവസരമായി തോന്നുകയും രാഷ്ട്രീയ സത്യസന്ധത എന്നത് ഒരു വിഡ്ഡി ചിന്തയാണ് തോന്നിയതിലും അവരെ കുറ്റം പറയാൻ കഴിയില്ല. കോൺഗ്രസ് ആയാലും ബിജെപ്പി ആയാലും അധികാരം പിടിക്കുക എന്നതിന് എന്തു വൃത്തികെട്ട കളിയും കളിക്കും അതിൽ ബിജെപിയ്ക്കു മുന്നിൽ കോൺഗ്രസ്സ് ഒരിരയാകുകയയായിരുന്നു എന്നതാണ് വാസ്തവം. ജയിച്ചു കഴിഞ്ഞു അധികാരം എന്ന ഒറ്റകാര്യത്തിനുവേണ്ടി മറുകണ്ടം ചാടുന്നത് സമാനമായിത്തന്നെ കാണണം. ഇവിടെ ഇപ്പോൾ ഇടതു പക്ഷം വിജയ്‌യെ പിന്തുണക്കാൻ നിലപാടെടുത്തതും, നേരത്തെ കേന്ദ്രത്തിൽ കോൺഗ്രസിനെതിരെ മത്സരിച്ചു ജയിച്ചതിനുശേഷം അവരെ പിന്തുണച്ചതിനെയും ഇതേ നിലപാടായി കരുതണ്ടേ എന്ന ചോദ്യം വരാം, അതിന്റ ഉത്തരത്തിലേക്കു കടക്കുന്നതിനുമുമ്പ് ഡിഎംകെ നിലപാട് ഒന്നു പരിശോധിക്കാം.
നിലവിലെ കേന്ദ്ര സർക്കാർ RSS അജണ്ടയുടെ ഭാഗമായി സംസ്ഥാങ്ങൾക്കുള്ള അവകാശങ്ങൾ പരിമിതപ്പെടുത്തി ഫെഡറലിസത്തിന്റെ സാധ്യതതന്നെ ഇല്ലാതാക്കാൻ നിരന്തരം നടത്തുന്ന ശ്രമങ്ങളെ കാര്യമായി എതിർത്തിരുന്നതു മുന്ന് സംസ്ഥാങ്ങളാണ്, അത് DMK സക്യം ഭരിച്ചിരുന്ന തമിഴ്‌നാടും ഇടതുപക്ഷം ഭരിച്ചിരുന്ന കേരളവും തൃണമൂൽ ഭരിച്ചിരുന്ന ബംഗാളും ആയിരുന്നു. ഈ പട്ടികയിൽ കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എങ്ങനെയാണ് നിലപാടെടുത്തത് നമുക്കു മുന്നിൽ തെളിവായിട്ടുണ്ടല്ലോ. ഒന്നുനോക്കിയാൽ ബിജെപി ഫെഡറലിസത്തിനെതിരായി രാകി മിനുക്കി ഉപയോഗിക്കുന്ന എല്ലാ നിയമങ്ങളും കോൺഗ്രസ്സിന്റെ സംഭാവനയാണ് എന്നതും ഒരു വസ്തുതതന്നെയാണ്. ഗവർണമാരെ ഇറക്കിയുള്ള കളികളും അർഹിക്കുന്ന സാമ്പത്തിക സഹായം നൽകാതിരിക്കുകയും അതിനെതിരെ മുഖ്യമായും പടവാളുത്തിയിരുന്ന ഈ മൂന്നു സർക്കാരുകളെയും അവിടുത്തെ ജനങ്ങൾ തന്നെ വലിച്ചു താഴെയിട്ടു എന്നതിൽ സംഘ പരിവാറിനു സന്തോഷിക്കാം ബംഗാൾ മാത്രമേ കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞുള്ളു എന്ന വാസ്തവം നിലനിൽക്കുമെങ്കിലും.
കേരളത്തിൽ മുഖ്യ പ്രതിപക്ഷമായിരിക്കുകയും ഇന്നിപ്പോൾ ഭരണത്തിലെത്താൻ വലിയ വിജയം സമ്മാനിച്ച കൊണ്ഗ്രെസ്സ് ഇടതുപക്ഷത്തിനെതിരായി നിലപാടെടുത്തത് ആർക്കും ചോദ്യം ചെയ്യാൻ കഴിയുന്നതല്ല അതുപോലെ ബംഗാളിലും മമതയുടെ സംഘ പരിവാറിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുമെങ്കിലും തൃണമൂലിന്റെ നയങ്ങളോട് എതിർത്തു നിൽക്കുന്ന കോൺഗ്രസ്സിന് സ്വതന്ത്രമായി മത്സരിക്കാനുള്ള സ്വാതന്ത്ര്യത്തെ നെറിവുകേടായി ആരും കരുതില്ല. തമിഴ്നാടിന്റെ കാര്യത്തിലേക്ക് വന്നാലോ? ഡിഎംകെ യിലുള്ള കുടുംബാധിപത്യമോ ഉന്നയിച്ചിട്ടുള്ള ചില അഴുമതി ആരോപണങ്ങളോ കോൺഗ്രസ്സിന് ഒരു പ്രശ്നമാകുമെന്ന് ആരെങ്കിലും കരുതിയാൽ അവരെ പഴിക്കാനല്ലേ കഴുയു. സംഘ പരിവാർ തന്ത്രത്തിലൂടെ നാനാത്വത്തിൽ ഏകത്വം എന്ന വിശ്വസപ്രമാണത്തെ പോലും അവഗണിച്ചു കേന്ദ്രത്തിന്റെ മുഷ്ടിക്കുള്ളിൽ സംസ്ഥാനങ്ങളെ ഒതുക്കുവാനുള്ള ശ്രമങ്ങളോട് സന്ധിയില്ലാത്ത സമരം നടത്തുകയല്ലായിരുന്നോ ഒരു സർക്കാർ എന്നനിലയിലും പാർട്ടിയെന്നനിലയിലും ഡിഎംകെ ചെയ്തത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഉള്ള ഇൻഡ്യാ മുന്നണിയിൽ അടിയുറച്ചു നിന്ന കക്ഷിയല്ലേ ഡിഎംകെ. അധികാരം എന്ന ഒറ്റ കാരണത്താൽ ഒരുമുന്നണിയുടെ ഭാഗമായി ജയിച്ച MLA മാർ ആമുന്നണിയോട് ഒരുവാക്കുപോലും പറയാതെ മറുകണ്ടം ചാടിയത് രാഷ്ട്രീയ ധാർമികതയും നേരും നെറിയും എന്നൊക്ക പറയുന്ന ബാധ്യതകൾ ചുമക്കേണ്ടുന്ന ഒരാവശ്യവും ഈ കക്ഷികൾക്കില്ലാത്തതുകൊണ്ടാണ്. ഇവിടെയാണ് ഡിഎംകെ യുടെയും ഇടതുപാർട്ടികളുടെയും നിലപാട് വ്യത്യസ്ഥമാകുന്നത്. ഗവർണറെ ഉപയോഗിച്ചു വൃത്തികെട്ട കളിനടത്താൻ ബിജെപി തുനിഞ്ഞപ്പോൾ വിജയിനോടുള്ള എതിർപ്പിനേക്കാൾ തങ്ങൾക്കു വലുത് സംസ്ഥാനങ്ങളുടെ അധികാരം വെള്ളം ചേർക്കാതെ നിലനിറുത്തുകയാണ് എന്ന നിലപാടാണ് അവർ സ്വീകരിച്ചത്. വിജയിന് അധികാരത്തിലെത്താനുള്ള സഹായം തങ്ങളുടെ സഖ്യകക്ഷികളുടെ പിന്തുണയോടെ ഉറപ്പാക്കുകയാണ് ഡിഎംകെ ചെയ്തത്, അതാണ് രാഷ്ട്രീയ മര്യാദയുടെ നല്ല മാതൃക. കോൺഗ്രെസ്സിൽനിന്ന് അത്തരം ഒരു കാര്യം പ്രതീക്ഷിക്കേണ്ടതില്ലാത്തതു നെറിയും നെറികേടും അവരെ ബാധിക്കുന്ന പ്രശ്‍നം അല്ലാത്തതുകൊണ്ടാണ്.
കോൺഗ്രസ് ഇത്ര ദുർബലമാകുന്നതിനു മുൻപ് തന്നെ അവരുടെ നിലപാടുകൾ ഇത്തരത്തിലുള്ളതായിരുന്നു. 2004ൽ ബിജെപിയെ തടയുന്നതിനും അങ്ങനെ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ മുഖ്യ കാർമികത്വം വഹിച്ചത് ഇടതുപക്ഷം, പ്രത്യേകിച്ചു സിപിഎംആയിരുന്നല്ലോ . കോൺഗ്രസ്സിലെ ഒരു വിഭാഗത്തിനുതന്നെ സോണിയാഗാന്ധി പ്രധാനമന്ത്രി ആയി വരുന്നത് പൗരത്വത്തിന്റെ പേരിൽ എതിർപ്പുണ്ടായിരുന്ന സമയത്തുതന്നെ അവർ ഭാരതത്തിലെ പൗരയാണ് അതിനാൽ പ്രധാനമന്ത്രി ആകുന്നതിൽ തടസ്സമില്ല എന്നു തുറന്ന നിലപാടെടുത്തത് ഇടതുപക്ഷമായിരുന്നു. പൊതു മിനിമം പരിപാടി തീരുമാനിച്ചു അതിൽ ഊന്നിയുള്ള ഭരണം വേണം എന്ന ഒരു കാര്യം മാത്രമായിരുന്നു സിപിഎം പിന്തുണയ്ക്കു ബദലായി ആവശ്യപ്പെട്ടത്. പല നല്ല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞ ഒരു സർക്കാർ ആയിരുന്നു ഒന്നാം UPA സർക്കാർ.പക്ഷെ നമ്മൾ ഇന്നെത്തിനിൽക്കുന്ന അമേരിക്കൻ വിധേയത്വത്തിന് അടിത്തറ പാകിയ ആണവ കരാർ എന്ന ഉറച്ച തീരുമാനവുമായി കോൺഗ്രസ് മുന്നോട്ടുപോയപ്പോൾ ഇടതുപക്ഷത്തിന് തങ്ങളുടെ രാഷ്ട്രീയ ധാർമികത ഒരു വേണ്ടാ ചരക്കായി തോന്നിയില്ല. ഭാരതത്തിനു ഊർജ മേഖലയിൽ വലിയ നേട്ടം ഉണ്ടാക്കും എന്ന വലിയ പ്രതീതി നിർമിതിക്കെതിരായി നിന്നതിൽ ഇടതുപക്ഷത്തിനു വലിയ വില കൊടുക്കേണ്ടിവന്നു എന്നാൽ ഒരു യുണിറ്റ് വൈദ്ദ്യതി പോലും ഉത്പാദിപ്പിക്കാൻ ഈ കരാറുകൊണ്ട് കഴിഞ്ഞില്ല, അന്താരാഷ്ട്ര നിലവാരത്തിൽ നമ്മൾ എന്നും ഉയർത്തിപ്പിടിച്ചിരുന്ന സ്വതന്ത്ര നിലപാടുകൾ നമുക്കുനഷ്ടമായി അതിന്റെ തുടർച്ചയായി ഇന്നെത്തിനിൽക്കുന്ന സ്ഥിതിയിൽ രാജ്യം എത്തിച്ചേർന്നു എന്നതാണ് വാസ്തവം.
രാഷ്ട്രീയത്തിലെ നെറിയും നെറികേടും രാഷ്ട്രീയ ധാർമ്മികതയും നേട്ടത്തിനു വേണ്ടിയുള്ളതല്ല- അതുയർത്തിപ്പിടിച്ചവർക്കു ഇന്നിപ്പോൾ നഷ്ടത്തിന്റെ കഥ മാത്രമേ പറയാനുള്ളു - അത്തരം ബാധ്യതകൾ ഇടതുപക്ഷത്തിനു മാത്രം ബാധകമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു. ഇടതുപക്ഷത്തിന് അങ്ങനെ ആകാനേ കഴിയുകയുള്ളു, മൂല്യാധിഷ്ടിതമായ ഒരു നാള നമുക്കുമുന്പിൽ എത്തും എന്നുതന്നെ കരുതാം